ഏറ്റവും ചങ്കുറപ്പുള്ള ബാറ്റ്‌സ്മാന്‍ ഇദ്ദേഹം, വെളിപ്പെടുത്തി ശുഐബ് അക്തര്‍


ക്രിക്കറ്റിലെ പ്രതാപകാലത്ത് ബാറ്റ്‌സ്മാന്മാരുടെയെല്ലാം പേടി സ്വപ്‌നമായിരുന്നു ശുഐബ് അക്തര്‍. 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്ന വിളിപ്പേരുള്ള അക്തറിന്റെ ബൗണ്‍സറുകള്‍ കുപ്രസിദ്ധമാണ്. പലപ്പോഴും നോട്ടംകൊണ്ടും ഭാവംകൊണ്ടും ക്രീസില്‍ ബാറ്റ്‌സ്മാന്മാരെ ഇദ്ദേഹം വിറപ്പിച്ചിട്ടുണ്ട്. അക്തറിന്റെ ബലത്തില്‍ എതിരാളികളെ കീഴടക്കിയ ചരിത്രം പാകിസ്താന്‍ ടീമിനുമുണ്ട് പറയാന്‍.
എന്തായാലും ക്രിക്കറ്റില്‍ നിന്നും അക്തര്‍ വിരമിച്ചു. ഇപ്പോള്‍ കളി നിരീക്ഷകന്റെ റോളിലാണ് ശുഐബ് അക്തര്‍ സജീവമാകുന്നത്. രാജ്യാന്തര മത്സരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് തൊടുക്കുന്ന അക്തറിന്റെ വിമര്‍ശനങ്ങള്‍ക്ക് ആരാധകരും ഏറെ. അടുത്തിടെ കരിയറില്‍ താന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനെ ശുഐബ് അക്തര്‍ വെളിപ്പെടുത്തുകയുണ്ടായി.
റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ധൈര്യത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇവര്‍ക്കെല്ലാം മേലെയെന്ന് റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു. ക്രിക്കറ്റില്‍ അക്തറിന്റെ പ്രിയ ക്യാപ്റ്റനും ഗാംഗുലി തന്നെ.

'തൊണ്ണൂറുകളില്‍ ഇന്ത്യ മികച്ച ടീമായിരുന്നില്ല. എന്നാല്‍ 2000 -ത്തില്‍ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യയുടെ മട്ടും ഭാവവും മാറി. ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. തൊണ്ണൂറുകളില്‍ പാകിസ്താനോട് എന്നും തോല്‍ക്കുന്ന ഇന്ത്യയൊണ് ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ ഗാംഗുലി യുഗം കടന്നുവന്നതോടെ ജയം ഇന്ത്യയുടെ പക്ഷത്തായി', ഹെലോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി.
ഗാംഗുലി ക്യാപ്റ്റനായതോടെ ഇന്ത്യന്‍ ടീമിന്റെ ശരീരഭാഷ മാറി. കൂടുതല്‍ അക്രമണോത്സുകമായി കളിക്കാന്‍ ടീം പഠിച്ചു. ബംഗാളി ജനതയുടെ ധൈര്യം മുഴുവന്‍ ഗാംഗുലിയില്‍ കാണാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. 'ബാറ്റ്‌സ്മാനെന്ന നിലയിലും ഗാംഗുലിയുടെ ധൈര്യം അപാരമാണ്. പലരും പറയാറുണ്ട് എന്നെ നേരിടാന്‍ ഗാംഗുലിക്ക് പേടിയാണെന്ന്. എന്നാല്‍ ഇതു ശരിയല്ല. കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി', അക്തര്‍ സൂചിപ്പിച്ചു.

Comments